Popular Posts

Powered By Blogger

Indiae

Indiae: India's search engine

Wednesday, July 28, 2010

വീയെസ്സിന്റെ പ്രസ്താവനയും യുക്തിവാദികളും മറ്റു ചിലരും

Posted by Venu K.M


വീയെസ്സിന്റെ പ്രസ്താവനയും

യുക്തിവാദികളും മറ്റു ചിലരും



 തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെന്ന നിലക്കും ഭരണാധികാരിയെ ന്ന നിലക്കും വീയെസ്സിന് നിരുത്തരവാദപരമായ ഈ പ്രസ്താവന നടത്താന്‍ കഴിയില്ല . കേരളം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ഏതെങ്കിലും ഒരു സംഘടന ശ്രമിക്കുന്നു എന്നുപറഞ്ഞു കേള്‍ക്കുന്നത് അടുത്തയിടെയാണ്; എന്നാല്‍ ഇതേ ലക്ഷ്യം വച്ചാണ് എല്ലാ മുസ്ലിം വിശ്വാസികളും ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കതിരിക്കുന്നതെന്നു പറഞ്ഞു പരത്തുന്ന ആറെസ്സെസ്സ് ,സാമുദായിക സൌഹാര്‍ദത്തെ വെല്ലുവുളിക്കാന്‍ തുടങ്ങിയിട്ട് അനേകം പതിറ്റാണ്ടുകളായി. കേരള ജനത അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ ഈ വാദം തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ഉള്ളടക്കം എന്നതാണ് പുരോഗമന വാദികളെ ഞെട്ടിക്കുന്നത്.
മാസങ്ങള്‍ക്കു മുന്‍പു് ലൌ ജിഹാദിന്റെ പേരില്‍ ഒരു വിഭാഗം മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ഉണ്ടാക്കിയ പുകിലും ഈ ഗണത്തില്‍പ്പെടുന്ന വിദ്വേഷ പ്രചാരണമല്ലാതെ മറ്റൊന്നുമല്ല.സെപ്റ്റംബര്‍ പതിനൊന്നു് രണ്ടായിരത്തൊന്നിനു ശേഷം അമേരിക്ക ഏറ്റെടുത്തതായി പ്രഖ്യാപിച്ചിട്ടുള്ള 'ഭീകരവാദത്തിനെതിരായ യുദ്ധം',നിയോലിബെറല്‍ ലോകക്രമത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഉടലെടുക്കുന്ന ഓരോ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയേയും മൂന്നാംലോക രാജ്യങ്ങളിലേ ക്ക് അമേരിക്ക കയറ്റിയയച്ചു കൊണ്ടിരിക്കുന്നു. വിദേശപ്പണം പറ്റുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളും നിയോലിബെറല്‍ സാമ്പത്തിക ഘടനയുടെ ചുക്കാന്‍ പിടിക്കുന്നവരും ഒരേ നാണയത്തിന്റെ ഇരു പുറങ്ങള്‍ ആണ്.എന്നാല്‍, ഭീകരവാദത്തെ ഒരു പ്രത്യേക മതവിശ്വാസവുമായി മാത്രം ബന്ധപ്പെടുത്തുന്ന കാഴ്ച്ചപ്പാട് തനി നാടന്‍ നിഷ്ക്കളങ്കതയുടെ ഫലമല്ല.ഇത് ഇറക്കുമതി ചെയ്യപ്പെട്ടതും യഥാര്‍ത്ഥ സൈനിക-ഭീകരവാദികളെ വെള്ളപൂശുന്നതുമാണ്.
മുഖ്യമന്ത്രി പറയുന്നു, കേരളം മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ്‌ എന്ന സംഘടന ആയുധവും വിദേശത്തുനിന്നു പണവും സ്വരൂപിക്കുന്നു എന്ന്. വിദേശ പണത്തെ നിയന്ത്രിക്കാനും ആയുധങ്ങള്‍ കൊണ്ടുള്ള തീക്കളികള്‍ തടയാ നും ആണ് ജനാധിപത്യ സര്‍ക്കാര്‍. പക്ഷെ കേരളത്തിലെ(26% വരുന്ന) മുസ്ലിം മതവിഭാഗത്തെ വരുന്ന ഇരുപതു വര്‍ഷങ്ങള്‍കൊണ്ട്‌ ഭൂരിപക്ഷമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ്‌ ശ്രമിക്കുന്നു എന്ന ഭാഗം സ്പഷ്ടമായും വിഭാഗീയതയെ സര്‍ക്കാര്‍ പക്ഷത്തുനിന്ന് സ്ഥാപനവല്‍ക്കരിക്കുന്നു.മുഖ്യമന്ത്രി ഇതില്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ സഖാക്കള്‍ കൂടി ഈ പ്രസ്താവനയെ ടോട്ടല്‍ ആയി അംഗീകരിക്കുക കൂടിയാണ് ഉണ്ടായത്.
വാസ്തവത്തില്‍ മാപ്പിളമാര്‍ ഭൂരിപക്ഷമാകാന്‍ വേണ്ടി കുടുംബാസൂത്രണം ഒഴിവാക്കുന്നു എന്ന ആറെസ്സെസ്സ് പ്രചാരണം കേരളത്തില്‍ ഹിന്ദുക്കളും ഇടതു പക്ഷക്കാരും ക്രിസ്ത്യാനികളും എല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ എന്നേ തള്ളിയതാണ്.മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ തീര്‍ച്ചയായും ജനാധിപത്യവാദികള്‍ സ്വാഗതം ചെയ്യും;
പക്ഷെ, മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും, യുഡിയെഫും എല്ലാം തീവ്രവാദികളെ സഹായിക്കുന്നവര്‍ എന്ന് ആരോപിക്കുന്നവര്‍ക്ക് തങ്ങള്‍ക്കിഷ്ട മല്ലാത്ത കാര്യങ്ങള്‍ പറയുന്ന ആരെയും ആ ഗണത്തില്‍ പെടുത്താന്‍ ഒരു മന സ്സാക്ഷിക്കുത്തുമില്ലെന്നു കാണാം.മാത്രമല്ല, ആറെസ്സെസ്സിന്റെ അപരിഷ്കൃതമായ അതേ ഫാസ്സിസ്റ്റ് യുക്തി വീയെസ്സിന്റെയും കൂട്ടരുടെയും നിലപാടുകളില്‍ ഇക്കാര്യ ത്തിലെങ്കിലും പ്രകടമായി എന്നതാണ് പ്രശ്നം.
അപ്പോള്‍ സ്വാഭാവികമായും, കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും ഉള്ള നിയോ ലിബറല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ അവരുടെ സാമ്പത്തിക അജണ്ട നടപ്പാ ക്കാന്‍ മതവിഭാഗീയതയെയും തീവ്രവാദത്തെയും എങ്ങനെയാണ് ഉപയോഗിക്കു ന്നത് എന്ന് നോക്കേണ്ടിവരും. ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ- പുരോഗമന ശക്തികള്‍ ഏതു പ്രകാരമാണ് അത്തരം സംഭവവികാസങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയ്ക്കെതിരായ യോജിച്ച സമരമുന്നണി രൂപപ്പെടുത്തുന്നതെന്നും പഠിക്കേണ്ടിവരും
അഫ്ഘാനിസ്ഥാനിലും ഇറാക്കിലും അടുത്തകാലത്തും, ഹിരോഷിമയിലും നാഗസാക്കിയിലും കുറെ മുമ്പും നടപ്പാക്കിയ കൂട്ടക്കൊലകള്‍ക്കു നേതൃത്വം വഹിച്ച സാമ്രാജ്യത്വ യുദ്ധവെറിയന്മാരുടെ പാദസേവയാണ് ദേശസ്നേഹത്തിന്റെ ലക്ഷണം എന്നു പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരെയും ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.
ഈ സംവാദത്തെയാകെ ഇന്നത്തെ ലോക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണുക. അപ്പോള്‍ കിട്ടുന്നത് ഏറെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും.ഏതു സംവാദത്തെയും കേരളത്തിന്റെ മണ്ഡലത്തില്‍ മാത്രം ഒതുക്കുമ്പോള്‍, നമ്മള്‍ ലോകത്തിന്റെ സങ്കീര്‍ണമായ രാഷ്ട്രീയ ഗതിവിഗതികളെ ക്കുറിച്ച്ഒന്നും അറിയാത്തവരോ അഥവാ അറിയാന്‍ താല്പ്പര്യമില്ലാത്തവരോ ആയ പാവങ്ങളായി സ്വയം സങ്കല്‍പ്പിക്കുന്നു. ഇത് ധൈഷണികമായ അലസത യുടെ മാത്രമല്ല ,ഭീരുത്വത്തിന്റെ കൂടി ലക്ഷണമാണ്.
സെപ്റ്റംബര്‍ 11,2001നുശേഷം ലോകത്തില്‍ ഒട്ടേറെ മനുഷ്യസ്നേഹികളും യുക്തിവാദികളും മതവിശ്വാസികളും നടത്തിപ്പോരുന്ന ഗൌരവമായ ധൈഷണിക സംവാദങ്ങള്‍ യുദ്ധം, സമാധാനം, അമേരിക്ക, ഇസ്ലാം, ക്രിസ്ത്യന്‍ വലതുപക്ഷം, സയണിസം, ഫണ്ടമെന്റലിസം,സാമ്രാജ്യത്വം, കോര്‍പ്പറേറ്റുകള്‍, കമ്മ്യൂണിസം, ഭീകരവാദം, മിലിറ്ററിസം,നിരായുധീകരണം, വികസനം തുടങ്ങിയ വിഷയങ്ങളെ തമ്മില്‍ ബന്ധപ്പെടുത്താറുണ്ട്. ലോകവ്യാപാരകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണ ത്തെക്കുറിച്ചു് അമേരിക്ക നല്‍കിയ വിവരങ്ങള്‍ പോലും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
അഫ്ഘാനിസ്ഥാനില്‍ ഗുഹകളില്‍ ഒളിച്ചിരിക്കുന്നതായി അമേരിക്ക 'സംശയിച്ച' ബിന്‍ ലാദനെ കൊല്ലാന്‍ എത്ര ബോംബുവര്‍ഷം നടത്തി,എത്രപേരെ കൊന്നൊടുക്കി എന്നതിന് ഒരു കണക്കും അമേരിക്കയ്ക്ക് ആരോടും ബോധിപ്പിക്കേ ണ്ടാത്ത അവസ്ഥയാണ്. ഇറാക്കിന്റെ കയ്യിലെ നശീകരണായുധങ്ങള്‍ ഇല്ലാതാ ക്കി ജനാധിപത്യ സര്‍ക്കാരിനെ അവരോധിക്കാന്‍ ചുരുങ്ങിയത് 10 ലക്ഷം സിവി ലിയന്മാരെയാണ് 2003 നും 2005 നും ഇടയില്‍ കൂട്ടക്കൊല ചെയ്തത്. ഇപ്പോള്‍ പാക്കിസ്താനില്‍ അനധികൃതമായി അമേരിക്ക സൈനികാക്രമണങ്ങള്‍ നടത്തിവ രുന്നു. അല്‍ ഖായിദ, താലിബാന്‍ തുടങ്ങിയ തീവ്രവാദ ഇസ്ലാമിക് ഗ്രൂപ്പുകളുടെ പേരു പറഞ്ഞു് ലോകത്തെവിടെയും അതിക്രമിച്ചു കടന്നു കൂട്ടക്കൊലപാതകങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ തന്നെയാവാം ഈ ഗ്രൂപ്പുകളെയും പ്രത്യക്ഷത്തിലും പരോക്ഷ ത്തിലും സംരക്ഷിക്കുന്നതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. മറുവശ ത്ത് ഇസ്രേല്‍ പലസ്ഥീനികള്‍ക്കെതിരെ നടത്തുന്ന ക്രൂരമായ സൈനിക നടപടി കള്‍ക്കെതിരെ മുഴുവന്‍ ലോകത്തിന്റെയും പ്രതിഷേധങ്ങളെ തൃണവത്ഗണിച്ച് അമേരിക്ക എല്ലാ പിന്തുണയും നല്‍കുന്നു.
ഇന്ത്യയില്‍ മുസ്ലിം പൌരന്മാരെ രണ്ടാം കിടക്കരായി തരംതാഴ്ത്തുകയും പീഡി പ്പിക്കുകയും ചെയ്യുന്ന ബീജേപീ- മോഡി നയം അമേരിക്കന്‍ സാമ്രാജ്യത്വാശ്രിത നയത്തോടു കണ്ണിചേര്‍ക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയത്തില്‍നിന്നു് ഉത്ഭവിക്കുന്നതാണ്. ഇസ്രായീലുമായി നയതന്ത്രബന്ധങ്ങള്‍ക്ക് ഇന്ത്യയില്‍ മുന്‍കയ്യെടുത്തതും ഹിന്ദുവര്‍ ഗീയ വാദികളാണെന്നും ഓര്‍ക്കുക.
അറബ് ദേശീയതയ്ക്കെതിരെ സാമ്രാജ്യത്വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ് പാന്‍-ഇസ്ലാമിക മതരാഷ്ട്രവാദം എന്ന് വിവരമുള്ളവര്‍ എഴുതിയതും, സമകാലിക ഒപെക് രാഷ്ട്രീയത്തില്‍ അത് സമ്മിശ്രവും സങ്കീര്‍ണവുമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും അവഗണിക്കാനാവില്ല.നാസര്‍ കാലഘട്ടത്തില സ്യുയെസ് കനാല്‍ ദേശസാല്‍ക്കരണം തൊട്ടു പലസ്തീനെതിരായ ഇസ്രേല്‍ ആക്ര മണത്തില്‍ വരെ സാമ്രാജ്യത്വം അറബ് ദേശീയതയെയും ഒപ്പം മൂന്നാംലോക താല്പ്പര്യങ്ങളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകര്‍ക്കാനുള്ള നയങ്ങളാണ് അവലംബിച്ചു പോന്നിട്ടുള്ളത്.
സെപ്റ്റംബര്‍ 11 നു ശേഷം അമേരിക്കയില്‍, മുസ്ലിം ആണെന്ന് ജനക്കൂട്ടം തെറ്റിദ്ധരിച്ച് രണ്ടു സിക്കുകാര്‍ കൊല്ലപ്പെട്ടതും, അന്നുമുതല്‍ ഇന്നുവരെ മുസ്ലിം പേരുകളുള്ള ആരെയും തീവ്രവാദിയായി സംശയിച്ചു നോട്ടപ്പുള്ളികള്‍ ആക്കുന്നതും കാരണമില്ലാതെ പീഡിപ്പിക്കുന്നതും ആയ സംവിധാനങ്ങള്‍ നടപ്പായതുമൊന്നും ജബ്ബാര്‍ അറിഞ്ഞില്ലെന്നോ?
ഫോബിയ എന്നുവച്ചാല്‍ വെറും പേടിയല്ല, അയുക്തികമായ ഭയം ആണ്; അതൊരു ലഘുമനോരോഗംകൂടിയാണെന്നു പറയേണ്ടതില്ലല്ലോ!നമ്മളൊക്കെ നോര്‍മല്‍ ആണെന്ന് എത്രതന്നെ സ്വയം സങ്കല്പിച്ചാലും ചില്ലറ മാനസിക വൈകല്യങ്ങളൊക്കെ ഉണ്ടാകവുന്നവരാണ്.പക്ഷെ അതില്‍ നാം അഭിമാനിക്കുകകൂടി ചെയ്‌താല്‍ നമുക്കൊരിക്കലും കാര്യങ്ങള്‍ പിടികിട്ടില്ല. നിയോലിബറല്‍ രാഷ്ട്രിയവും സാമൂഹിക- സാമ്പത്തിക ക്രമവും അത്തരമൊരു പതനത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ പോന്നതാണ്.രാഷ്ട്രീയ വിവേകം, വിവേചന ബുദ്ധി , നന്മകളുടെയും ഉല്‍ക്കര്‍ഷേഛകളുടെയും വീണ്ടെടുക്കലിനുള്ള ജനാധിപത്യപരമായ ശ്രമങ്ങള്‍ ഇവയെല്ലാമാണ് നമുക്കിടയില്‍ പരസ്പരം കരുത്തുപകരുന്ന ചില ഘടകങ്ങള്‍!

അമേരിക്കയും അഫ്ഘാനിസ്ടാനുമൊക്കെ ഇവിടെ ചര്ച്ച്ചചെയ്യേന്ടെന്ന ജബ്ബാര്‍ ന്റെയും കൂട്ടരുടെയും  വാദം:


ഇതിനെ 'ഇടവകവാദം' (parochalism) എന്ന് വിളിക്കാം-അതായത്, നമ്മുടെ ഇടവകയില്‍പ്പെടുന്ന കാര്യങ്ങളില്‍ മാത്രമേ ചര്‍ച്ചയോ ചിന്തയോ ആകാവൂ! 
ലോക സമാധാനത്തിനു ആരാണ് യഥാര്‍ത്ഥ ഭീഷണി എന്ന് അന്വേഷിക്കുമ്പോള്‍ സ്വാഭാവികമായും ചിലഉത്തരങ്ങള്‍ വരും.
.
സൗദിയെ താങ്കള്‍ വെറുമൊരു മുസ്ലിം രാജ്യമായി കാണുന്നു. മുസ്ലിം രാജ്യമെന്നതിലേറെ, അത് ലോകത്തെമ്പാടും 'ഭീകരതയ്ക്കെതിരായ യുദ്ധം' കയറ്റിയയക്കുന്ന അമേരിക്കന്‍ മിലിറ്ററിസ്റ്റ് - കോര്‍പേറേറ്റ് ഭീകര ഭരണകൂട ത്തിന്റെ സഖ്യശക്തിയും ലോകത്തിലെ അഞ്ചാമത്തെ വലിയ സൈനിക ശക്തിയും ആണ്. 'ആധുനിക' ജിഹാദ് അമേരിക്കയുടെ സൈനിക അധിനിവേശ ങ്ങള്‍ക്ക് മറയായി ഉപയോഗിക്കാന്‍ ഒത്താശ ചെയ്യുന്ന ഒരു ഭരണകൂടമാണ്‌ സൗദിയിലെ സ്വേഛാധിപത്യം; 'ജനാധിപത്യം' കയറ്റുമതി ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം ആയിട്ടാണ് അതിനു് ഏറെ നയതന്ത്രപരവും സൈനികവും ആയ ചങ്ങാത്തം എന്നത് ഒരു രഹസ്യമല്ല!
അമേരിക്കയുടെ എത്ര സൈനികത്താവളങ്ങള്‍ , എത്ര ചാരന്മാര്‍, എത്ര പൊട്ടന്‍ വിശ്വാസികള്‍ നമ്മുടെയെല്ലാം അയല്‍വക്കത്ത്‌ ഉണ്ടെന്നറിയാമോ?നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നേതാക്കന്മാരും അനുയായികളുമായി, ജനാധിപത്യ ത്തിന്റെ ഉദ്യോഗസ്ഥ പ്രമാണിമാരും ബുദ്ധിജീവികളുമായി എത്രപേര്‍ അഹോ രാത്രം കൂലിപ്പണി ചെയ്യുന്നുണ്ടാവുമെന്നറിയാമോ? സത്യമായും എനിക്കറിയില്ല. പക്ഷെ ഒരുപാടു പേര്‍ പണ്ടും ഇന്നും ഉണ്ട് എന്നുമാത്രം ഊഹിക്കാം.അതിനാല്‍ കൈവെട്ടുകാരന്‍ അമേരിക്കയുടെയോ സൗദി അറേബ്യയുടെയോ ഐ എസ് ഐ യുടെയോ ഒക്കെ കൂലിക്കാരനാണെന്നു വരാം.
ചോദ്യക്കടലാസ്സില്‍ ഇസ്ലാം മതവിശ്വാസിയെയും അവരുടെ ദൈവത്തെയും അവഹേളിക്കാനുള്ള ദ്രോഹചിന്തയുണ്ടായതും(മി ജോസഫ്‌ ഒന്നുകില്‍ ഒരു മണ്ടന്‍ മാഷ്‌; അല്ലെങ്കില്‍ സാഹചര്യങ്ങളുടെ പ്രലോഭനത്താല്‍ മുസ്ലിം വിരോധം fashionable ആണെന്നു ധരിച്ചുവശായ പക്വതയില്ലാത്ത ഒരു മനുഷ്യന്‍ എന്നു ഞാന്‍ വിചാരിക്കുന്നു; അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നടന്ന കാടത്തം നിറഞ്ഞ ആക്രമണത്തെ ഒരിക്കലും ചെറുതായിക്കാണാന്‍ ഇത് പ്രേരിപ്പിക്കുന്നില്ല.)
ഇതുകൊണ്ടെല്ലാമാണ് കാരണങ്ങള്‍ തിരയേണ്ടത് അയല്‍പക്കത്തല്ല എന്നും അവയെ തുറസ്സായ മനസ്സോടെ വിശാലാടിസ്ഥാനത്തില്‍ പരിശോധിക്കണമെന്നും ഞാന്‍ വാദിക്കുന്നത്. ഫാസ്സിസം എന്റെയും നിങ്ങളുടെയും പരിസരങ്ങളില്‍ സ്ഥിതിചെയ്യുന്നു; പക്ഷെ അത് ഉത്ഭവിക്കുന്നത് സാമ്രാജ്യത്വ മൂലധന താല്പ്പര്യ ങ്ങളില്‍ നിന്നാണ്.
രോഗത്തിന്റെ ലക്ഷണങ്ങള്‍ തീര്‍ച്ചയായും ചികില്‍സിക്കേണ്ടതുണ്ട്; പക്ഷെ രോഗം ആരും അറിയരുതെന്നും ചികില്‍സിക്കേണ്ടെന്നും തീരുമാനിക്കാന്‍ നമ്മള്‍
ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല! ഫാസ്സിസത്തിന്റെ ലക്ഷണങ്ങള്‍ ഇടതുപക്ഷ ത്തും വലതുപക്ഷത്തും ധാരാളമായി കാണുമ്പോള്‍ നാം കൂടുതല്‍ അന്വേഷിക്കാനും അറിയാനും കൂടുതല്‍ വിശാലാടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ നടത്തണം; തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം- എന്നാല്‍ അവ ഒളിപ്പിക്കാനുള്ള ബദ്ധപ്പാട് കൂടുതല്‍ വലിയ തെറ്റുകള്‍ക്ക് ഇടവരുത്താതിരിക്കട്ടെ!
മുസ്ലിം മതപ്രാന്ത്, മുസ്ലിം തീവ്രവാദം എന്നെല്ലാം പറയുമ്പോള്‍, നാട്ടില്‍ ഒരു നിയമവാഴ്ചയുണ്ടെന്ന സങ്കല്പം - ഒരു ഭരണഘടനയുണ്ടെന്ന കാര്യത്തെ അവഗ ണിക്കരുരുത്.
നിങ്ങള്‍ക്ക് പിടിക്കാത്ത ആരെയും ഏത് പേരുവിളിച്ചും അവര്‍ക്കുമേല്‍ സ്റ്റേറ്റ് നടത്തുന്ന നിയമവിരുദ്ധമായ ബലപ്രയോഗത്തെ ന്യായീകരിക്കുന്നതിനെയാണ് ഫാസ്സിസം എന്ന് വിളിക്കുന്നത്‌.
തികഞ്ഞ നിരീശ്വരവാദിക്ക് മതേതര ജീവിതം നയിക്കാന്‍ സ്വാതന്ത്ര്യമുള്ളതു പോലെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും നിയമവിധേയമായി അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള മനസ്സാക്ഷി സ്വാതന്ത്ര്യം (freedom of conscience) ഭരണഘടനയിലെ മൌലികാവകാശങ്ങളില്‍ പെടുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ മതവിശ്വാസത്തെ മനപ്പൂര്‍വം വ്രണപ്പെടുത്താന്‍ അധികാരമില്ലെന്നു മാത്രമല്ല, അത് സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്ന കുറ്റകൃത്യം കൂടിയാണ്.
മതവിശ്വാസങ്ങളെ വിമര്‍ശിക്കുന്നതും വര്‍ഗീയതയെ സ്ഥാപനവല്‍ക്കരിക്കുന്ന ഫാസ്സിസ്റ്റ് പദ്ധതികള്‍ക്ക് വാക്കിലും പ്രവൃത്തിയിലുംപിന്തുണ നല്‍കുന്നതും വേറെ വേറെ കാര്യങ്ങള്‍ ആണ്.വിശ്വാസികള്‍ ഭൂരിപക്ഷമായ സമൂഹവുമായി ക്രിയാത്മകമായി സംവദിക്കാന്‍ കഴിവില്ലാത്ത 'യന്ത്രവാദി- സാമ്യവാദി'ആയി യുക്തിവാദി ജീര്‍ണിക്കുമ്പോള്‍ ജയം ആഘോഷിക്കുക ഫാസ്സിസ്ടുകളാണ് എന്നതില്‍ ആര്‍ക്കാണ് സംശയം?
ഞാന്‍ പറഞ്ഞില്ലേ യുക്തിവാദികളും ആരെസ്സെസുകാരും കേരളത്തില്‍ സ്വീകാര്യത കുറഞ്ഞവരും സാമാന്യ ജനങ്ങള്‍ അവരേക്കാള്‍ എത്രയോ നിലവാരമുള്ളവരുമാണെന്നു്!
കൈവെട്ടിയവനേയും അവന്റെ സംഘടനയേയും(പോപ്പുലര്‍ ഫ്രന്റ്‌) 'മാത്രം' ഉദ്ദേശിച്ചു നടത്തിയ പ്രസ്താവനയാണെങ്കില്‍ എന്തുകൊണ്ട് വിഭാഗീയതയുടെ സ്പഷ്ടമായ(unmistakable ) ധ്വനിയും അര്‍ത്ഥവും അതിനു കൈവന്നു? കേരളത്തെ ഹിന്ദുഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ 20 വര്‍ഷത്തെ ദീര്‍ഘകാല പദ്ധതിയുമായി മുസ്ലിം തീവ്രവാദ സംഘടന പ്രവര്‍ത്തിക്കുന്നു എന്ന വീയെസ്സിന്റെ ഡല്‍ഹിയിലെ 'വെളിപ്പെടുത്തല്‍' തികച്ചും മോഡിയെയും തോഗാഡിയേയും ഓര്‍മ്മിപ്പിക്കുന്നു വെന്ന്ആര്‍ക്കാണ് അറിയാത്തത്? മുഖ്യധാരയിലെ മുസ്ലിം സംഘടനാ നേതാക്ക ളും ജനാധിപത്യവാദികളും ഇന്ത്യയില്‍ പൊതുവേ കണ്ട അനുഭവങ്ങളുടെ പശ്ചാ ത്തലത്തില്‍ അതിനെ വിമര്‍ശിച്ചാല്‍ അവരെല്ലാം തീവ്രവാദത്തെ പിന്താങ്ങുന്നവര്‍ ആകുമോ?
ഫസ്സിസ്റ്റുകള്‍ ഇന്ത്യയില്‍ ബാബറി മസ്ജിദ് പൊളിച്ച 1990കള്‍ തൊട്ടു പറഞ്ഞു പരത്തുന്ന 'മുസ്ലിംകള്‍ ഭൂരിപക്ഷമാകാന്‍ നോക്കുന്നു' എന്ന നാസി നുണയുടെ അല്‍പ്പം പരിഷ്ക്കരിച്ച പുതിയ പതിപ്പ് അല്ലേ വീയെസ് ഡല്‍ഹിയില്‍ ഇറക്കിയത് എന്നു സംശയിക്കുന്നവരെ തീവ്രവാദത്തെ സഹായിക്കുന്നവര്‍ എന്നക്ഷേപിക്കുന്നത് സംശയം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഭൂരിപക്ഷ വോട്ടിനുവേണ്ടി ബീജീപീയും കോണ്‍ഗ്രസും ഇത്തരം തരംതാണ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ഇടതു പ്രസ്ഥാനം മുമ്പ് ദുര്‍ബ്ബലമായിട്ടെ ങ്കിലും പ്രതിഷേധിച്ചിരുന്നു;എന്നാല്‍, ഇന്ന് മുഖ്യധാരയിലെ ഇടതു[പക്ഷവും അതു തന്നെ ചെയ്യുമ്പോള്‍ കാരണങ്ങള്‍ വേറെ തിരയേണ്ടിവരുന്നു; കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന നിയോ-ലിബറല്‍ സാമ്പത്തിക ക്രമത്തിനു പിന്തുണ നല്‍കി ഭരണ ത്തില്‍ പങ്കാളികളാകാനുള്ള വ്യഗ്രതയാണ് ഇപ്പോള്‍ social democratic വഴികളിലേക്ക് തിരിഞ്ഞുകഴിഞ്ഞ ഇടതുപക്ഷത്തെ അതിനു പ്രേരിപ്പിക്കുന്ന ത്.ഏതായാലും വീയെസ്സോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ഇതില്‍ ഒട്ടും പശ്ചാത്ത പിക്കുന്നില്ലെന്നു വ്യക്തമായി. കേരളത്തിലെ ജനത ബഹുഭൂരിപക്ഷവും യുക്തിവാദി കളോ ആറെസ്സുകാരോ അല്ലെന്നത് മാത്രം ആശ്വാസം!
ജനാധിപത്യം അല്‍പ്പമെങ്കിലും കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ അവര്‍ മുഖ്യധാര ഇടതുപക്ഷത്തെയപേക്ഷിച്ച് centrist പാര്‍ട്ടി കളെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ വീയെസ്സ് പ്രസ്താവന ഒരു നിമിത്തമായേ ക്കാം. (വീയെസ് തന്നെ മുമ്പൊരിക്കല്‍ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് നേടുന്നത് കോപ്പിയടിച്ചായിരിക്കാം എന്ന പൊട്ട ഫലിതത്തിലൂടെ തന്റെ മുസ്ലിം വിരുദ്ധ വര്‍ഗീയ മുന്‍വിധികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്; ഇത് റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങളെ വര്‍ഗീയ പ്രചാരണം നടത്തുന്നവരായി യുക്തിവാദികള്‍ക്ക് ആക്ഷേപിക്കാം!)
( ഇത് കുറിക്കുന്ന വ്യക്തി ഒരു തികഞ്ഞ നിരീശ്വവരവാദിയും മതേതരവാദിയുമാണ് ; മാത്രമല്ല, മതവിശ്വാസത്തെ ജനങ്ങളുടെ ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കാതിരിക്കല്‍ അല്ല മതേതര നിലപാട് എന്നും അവകാശപ്പെടുന്നു)യുക്തിവാദത്തിന്റെ ലേബലില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത് 'മാന്യമായ'അരാഷ്ട്രീയതയാണ്. പക്ഷെ ഉള്ളടക്കത്തില്‍ ഇത് രാഷ്ട്രീയത്തില്‍നിന്നു് ഒരിക്കലും മുക്തമല്ല എന്നാണ് എന്റെ അഭിപ്രായം; സാമൂഹ്യമാറ്റങ്ങള്‍ക്കുവേണ്ടിയുള്ള അഭിനിവേശങ്ങളോട് പൊതുവേ പുറംതിരിഞ്ഞുനില്‍ക്കുന്നപ്രതിലോമരാഷ്ട്രീയം എന്ന് അതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

Search This Blog

Labels

  • 08
  • 08
  • 08

Blog Archive